കോട്ടയം: വേനല്‍ കനത്ത് ഉത്പാദനം കുറഞ്ഞതോടെ റബര്‍ വില ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് പത്തു രൂപ വര്‍ധിച്ച് ഇന്നലെ 201 രൂപയ്ക്ക് വ്യാപാരം നടന്നു.
റബര്‍ ബോര്‍ഡ് വിലയേക്കാള്‍ ആറു രൂപ അധികം നല്‍കിയാണു വ്യാപാരികള്‍ ഷീറ്റ് വാങ്ങിയത്. ചൈനയിലും മലേഷ്യയിലും ഇന്നലെ അഞ്ചു രൂപയുടെ വര്‍ധനയുണ്ട്. ചൈനയും അമേരിക്കയും നന്നായി ചരക്ക് വാങ്ങുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച വില 210ലേക്കു കടന്നേക്കാം.
ലാറ്റക്സ് കുറഞ്ഞതോടെ ഒട്ടേറെ കര്‍ഷകര്‍ ടാപ്പിംഗ് നിർത്തി. തനിയെ ടാപ്പിംഗ് നടത്തുന്ന ചെറുകിട കര്‍ഷകരാണ് ഉത്പാദനം തുടരുന്നത്. പാല് കുറവായതിനാല്‍ ഇവരും ഷീറ്റ് ഉത്പാദനത്തില്‍നിന്ന് പിന്തിരിഞ്ഞ് കപ്പ് ലംബായി വില്‍ക്കുകയാണ്.
ഒട്ടുപാലിന് കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഇന്നലെ റബറിന്റെ വിദേശവിലയും അഭ്യന്തരവിലയും ഒരേ നിരക്കിലാണ്. ആഭ്യന്തരവിപണിയില്‍ റബര്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ടയര്‍ കമ്പനികളുടെ ഓര്‍ഡര്‍ നന്നായുണ്ട്.
നിലവിലെ നികുതിനിരക്കില്‍ ഇറക്കുമതി നഷ്ടമായതിനാല്‍ വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നു ചരക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാണ്. ഷീറ്റും ക്രംബും കിട്ടാനില്ലാതെ വന്നതോടെ വ്യവസായികള്‍ കോമ്പൗണ്ട് റബര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നു. ഈ മാസം 30,000 ടണ്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20നും ഏപ്രില്‍ നാലിനും 207 രൂപയും ജൂണ്‍ ആറിന് 200, ജൂലൈ 26ന് 213, ഓഗസ്റ്റ് 13ന് 200 രൂപ നിരക്കിലും എത്തിയിരുന്നു. പിന്നീട് ഇന്നലെയാണ് 201 രൂപയ്ക്ക് വ്യാപാരം നടന്നത്. 2024 ഓഗസ്റ്റ് പത്തിനു ലഭിച്ച 247 രൂപയാണ് കേരളവിപണിയില്‍ റബറിനു ലഭിച്ച റിക്കാര്‍ഡ് വില.